നീലഗിരി ജില്ലയിലെ പന്തലൂർ സ്കൂളിലായിരുന്നു ആദ്യമായിട്ട് ജോലിയിൽ പ്രവേശിച്ചത്. കന്യാകുമാരിയിലെ ഭാഗീകമായ നഗര ജീവിതത്തിൽ നിന്നും ഹൈറേഞ്ചിലെ ഗ്രാമ പ്രദേശത്ത് മാറിയപ്പോൾതീർത്തും വേറിട്ടൊരു അനുഭവമായിരുന്നു. ഒരു തുണികൊണ്ടുപോലും മൂടാതെ കിടന്ന് ഉറങ്ങിയിരുന്ന ഞാൻ ഒന്നോ രണ്ടോ കമ്പിളിപ്പുതപ്പ് കൊണ്ട് മൂടിക്കിടക്കേണ്ടി വന്നു. മാനത്തു കാണ്ടിരുന്ന മേഘങ്ങൾ നമ്മുടെ ശരീരം തലോടി കാറ്റിൽ പറന്നു നടക്കുന്നു. രാവിലെ നാലു മണിക്കു മുമ്പേ കൃഷിക്കാരും തൊഴിലാളികളും മറ്റുള്ളവരെ ജോലിക്കു പോകാൻ കൂകിവിളിക്കുന്ന ശബ്ദമോ, അഞ്ചു മണിക്ക് നമ്മെ കൃത്യമായി എണീപ്പിച്ചു വിടുന്ന ക്രിസ്ത്യൻ പള്ളിയിലെ ഘടികാരത്തിൻറെ ഒച്ചയോ,ആറുമണിയാവുമ്പോൾ നീട്ടി വിളിക്കുന്ന പാലുകാരൻറെ വണ്ടിയിലെ സൈറനോ ഒന്നും കേൾക്കാതെയുള്ള ഉറക്കം. സ്കൂളിനു നേരമായിപ്പോയി എന്ന് വാച്ചിൽ നോക്കി മനസ്സിലാക്കി ധൃതിയിൽ എണീറ്റ് പുറത്തു വന്നാൽ അപ്പോഴായിരിക്കും ഓരോരുത്തരായി ഉറക്കമെണീറ്റ് വരുന്നത് കാണുക. നമ്മുടെ ഗ്രാമങ്ങളുലുള്ളതിനേക്കാൾ തീർത്തും വ്യത്യാസമായ ജീവിത ശൈലികൾ, വേറിട്ട സംസ്കാരം, വിഭിന്നമായ ആഹാര രീതികൾ എന്നിവ ഉൾക്കൊണ്ട് എല്ലാവരോടും ചേർന്ന് ജീവിക്കേണ്ട സാഹചര്യം. ആദ്യമൊക്കെ മടുപ്പ് തോന്നിയാലും പിന്നീട് എല്ലാം നമുക്ക് ഇണങ്ങി വരുന്നത് അനുഭവിച്ചറിയാം. നീലഗിരിയുടെ യഥാർത്ഥ യജമാന്മാർ അവിടുത്തെ ആദിവാസി സമൂഹമായ പണിയന്മാരാണ്. അവരുടെ ജീവിതത്തിലേക്ക് ആരും തിരിഞ്ഞു നോക്കാറില്ല എന്നതാണ് സത്യം. തിരിഞ്ഞു നോക്കാൻ സാധ്യവുമല്ല. ഉടുത്തു പഴകിയതു കൊണ്ട് വെള്ള നിറം മാറി ഇളം മഞ്ഞയായി മാറിയ മുണ്ട് മടക്കി മുട്ടിനു മുകളിൽ വരത്തക്ക വിധം ഉടുത്ത് അതിൻറെ ഒരറ്റം നീട്ടി മാറിടം മറച്ചും ഒരു ചുവപ്പു നാട ഇടുപ്പിൽ കെട്ടി കൂട്ടമായി ജോലിക്കു പോയി കിട്ടുന്ന കാശിന് ആഹാരവും കഴിച്ച് ബാക്കിയുള്ള കാശിന് മദ്യവും കുടിച്ച് കാശ് തീർന്നു എന്ന് ഉറപ്പു വരുത്തിയ ശേഷം വീട്ടിൽ പോയി സുഖമായി ഉറങ്ങുന്ന രീതിയാണ് അവരുടേത്. മറ്റുള്ള എല്ലാവരും ഓരോ കാലങ്ങളിൽ വന്നേറിയവരാണ്. എല്ലാ ജാതിക്കാരും ഒത്തൊരുമയോടെ കഴിയുന്ന പ്രദേശം. എന്നെ ആകർഷിച്ച കുറെ മനുഷ്യരും സ്ഥലവും. സ്ഥലപ്പേരുകൾ അതേപടി ചേർത്തിട്ടുണ്ടെങ്കിലും കഥയിലെ കഥാപാത്രങ്ങളോ കുടുംബങ്ങളോ ആളുകളോ അവിടെയില്ല. എല്ലാം സാങ്കല്പികമാണ്. അഥവാ സാദൃശ്യം തോന്നിയാൽ അത് യാദൃച്ഛികമാണ്. വളരെ ഒത്തൊരുമയോടെ കഴിയുന്നവരുടെ ഇടയിൽ തങ്ങൾ ഏതു ജാതിയിൽ പെട്ടവരാണ് എന്ന് മറ്റുള്ളവർ പറഞ്ഞു കൊടുക്കേണ്ട സ്ഥിതി. കൃഷിയാണ് മുഖ്യ തൊഴിൽ. തേയില കൃഷി തന്നയാണ് പ്രധാനം. തേയിലക്ക് ചേരാത്ത പുഞ്ച നിലങ്ങളിൽ കുരുമുളക്, ഇഞ്ചി എന്നിവ കൂടുതലായും കൃഷി ചെയ്യുന്നു. കൃഷിസ്ഥലങ്ങളുടെ വരമ്പത്തും മാറ്റക്കൃഷി ചെയ്യാത്ത സ്ഥലങ്ങളിലും കമുക് മരങ്ങൾ പഴുത്ത് മഞ്ഞ നിറത്തിൽ അടയ്ക്കാ കുലകളുമായി വിലസുന്നതും നിത്യ കാഴ്ച തന്നെ. തേയില ഫാക്ടറികൾ ഒന്നോ രണ്ടോ എണ്ണമൊഴിച്ചാൽ മറ്റൊരു വ്യവസായ ശാലകളും ഇല്ല. അതിനാൽ തന്നെ ശുദ്ധവായു മാത്രമേ നമുക്കു ലഭിക്കുകയുള്ളൂ. രാവിലെ കുളി കഴിഞ്ഞ് വസ്ത്രം മാറി സ്കൂളിലേക്കു പോകുന്ന വഴിയിൽ ആലിയാക്കയുടെ ഹോട്ടലിൽ കയറി പെറോട്ടയും ബീഫ്(പോത്തിറച്ചി) ഫ്രൈയും കഴിച്ച് ഒരു പൊടിച്ചായയും കുടിച്ചാണ് സ്കൂളിൽ പോകുന്നത്. മറ്റൊരു വിഭവം കിട്ടാൻ ബുദ്ധി മുട്ടാണ്. പെറോട്ട തിന്നു മടുത്താൽ എന്നേക്കാൾ വളരെ സീനിയറും അവിടത്തെ സ്ഥലവാസിയും തേയില തോട്ടങ്ങളും പറമ്പുമുള്ള ലക്ഷ്മിക്കുട്ടി ടീച്ചറുടെ വീട്ടിൽ പോയി വെന്തയത്തിൻറ മണം വീശുന്ന ചൂടു ദോശ ചുട്ടു തിന്നിട്ടാണു പോവുക. അവിടത്തെ മനുഷ്യരുടെ ജീവിതവും സ്നേഹവും സംസ്കാരവും പല പ്രാവശ്യം എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. മലയിറങ്ങി താഴോട്ടിറങ്ങിയാൽ അതിൻറെ നിറം മങ്ങുന്നതു കാണാം. അതു കൊണ്ടു തന്നെ അവിടത്തെ അനുഭവങ്ങൾ കുറച്ചെങ്കിലും വായനക്കാർക്ക് പകരാം എന്ന ഒറ്റ ഉദ്ദേശമേ ഉള്ളൂ ഈ രചനയുടെ പിന്നിൽ. എല്ലാ വായനക്കാർക്കും ഒരു നല്ല വായനാനന്ദം നേർന്നു കൊണ്ട് സമർപ്പിക്കുന്നു.
Sale
₹310.00 Original price was: ₹310.00.₹248.00Current price is: ₹248.00. ₹
₹380.00 Original price was: ₹380.00.₹304.00Current price is: ₹304.00. ₹
₹430.00 Original price was: ₹430.00.₹344.00Current price is: ₹344.00. ₹
₹340.00 Original price was: ₹340.00.₹272.00Current price is: ₹272.00. ₹
₹699.00 Original price was: ₹699.00.₹559.20Current price is: ₹559.20. ₹
₹330.00 Original price was: ₹330.00.₹264.00Current price is: ₹264.00. ₹
₹410.00 Original price was: ₹410.00.₹328.00Current price is: ₹328.00. ₹
Reviews
There are no reviews yet.